ബെംഗളൂരു: എംബിഎ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. പൊലീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പട്രോളിങ് നടത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
250 ഏക്കറിലുള്ള കുക്കരഹള്ളി പ്രദേശത്തേക്ക് വൈകിട്ട് 6.30ന് ശേഷം പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം നടന്ന ഒറ്റപ്പെട്ട പ്രദേശത്തേക്ക് ആ സമയത്തു പോകാന്‍ പാടില്ലായിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് പെണ്‍കുട്ടികളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി മൈസൂര്‍ യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്. സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന പരാമര്‍ശവും ആഭ്യന്തരമന്ത്രി നടത്തി. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് വിവാദപരാമര്‍ശം പിന്നീട് പിന്‍വലിച്ചു.
മാനസഗംഗോത്രി ക്യാംപസില്‍ 85 പിജി ഡിപ്പാര്‍ട്ട്‌മെന്റുകളും മൂന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റലും ആണ്‍കുട്ടികളുടെ ഒരു ഹോസ്റ്റലുമാണുള്ളത്. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.






































