gnn24x7

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായി

0
544
gnn24x7

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം.

കോവിഡ് വാര്‍ഡിലെ നഴ്‌സിങ് അസിസ്റ്റന്റ് തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമാ മന്‍സില്‍ നവാസിന്റെ ഭാര്യ സുബിന (33)യ്ക്കു നേരെയായിരുന്നു ആക്രമണം. രാത്രി 11.45-ന് തീരദേശറോഡില്‍ പല്ലന ഹൈസ്‌കൂളിനു വടക്കു ഭാഗത്തായിരുന്നു സംഭവം. ബൈക്കില്‍വന്ന രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഒരാള്‍ ഹെല്‍മെറ്റും രണ്ടാമന്‍ മുഖംമറയ്ക്കുന്നവിധത്തിലുള്ള തൊപ്പിയും (മങ്കി ക്യാപ്) ധരിച്ചിരുന്നു.

കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയില്‍ ബസ് തടഞ്ഞ് നിര്‍ത്തിയാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ രണ്ട് പേരും ചവറ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. ഇവരെ ആലപ്പുഴ പോലീസിന് കൈമാറും.

gnn24x7