തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസിനുമെതിരെയാണു കേസെടുത്തത്.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്‍റായ അജിത്തും എസ്എഫ്ഐ നേതാവായ അനുപമയും ഒരു വര്‍ഷം മുൻപു നല്‍കിയ പരാതിയിലാണു കേസെടുത്തത്. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്‍റെ പേരില്‍ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പൊലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം ഉന്നത നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു.
അനുപമയുടെ അനുമതിയില്ലാതെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണു ലഭിക്കുന്ന വിവരമെന്നു അനുപമ പറയുന്നു. ഏറെ നാള്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങിയശേഷം കുഞ്ഞിന് ഒരു വയസു തികയുന്ന ദിനത്തിലാണ് കേസെടുത്തതെന്നും അനുപമ പറയുന്നു.