തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്താമെന്ന മേൽനോട്ട സമിതിയുടെ നിലപാട് കേരളത്തിന് ആശ്വാസകരമാണെന്നും നിലവിലുണ്ടായ പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ലെന്നും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ നിൽക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ മേല്‍നോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. മേല്‍നോട്ടസമിതിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. നടപടി എടുപ്പിക്കുന്നതില്‍ കേരളം വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. അനാവശ്യഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കേസ് ദുര്‍ബലപ്പെട്ടെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ വിമർശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിജപ്പെടുത്താമെന്നു തമിഴ്നാട് വ്യക്തമാക്കിയിരുന്നു. ആ നിരപ്പിലെത്തിയാൽ സ്പിൽവേ ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കും. 90 ശതമാനത്തിലേറെ നിറഞ്ഞുകിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്കാകും ഈ വെള്ളം എത്തുക. പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നും വൈഗയിലും മധുരയിലുമായി സംഭരിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. 137.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.





































