ടൊറന്റോ: ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ. സ്വന്തം ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുന്ന നയം തുടരും. ഇതനുസരിച്ച് 2022ൽ സ്ഥിരതാമസാനുമതി (പിആർ) കിട്ടുന്നത് 4,31,645 പേർക്കായിരിക്കും. 2023ൽ 4,47,055, 2024ൽ 4,51,000 എന്നിങ്ങനെയും. 2024ൽ 4,75,000 വരെ ഉയർന്നേക്കാം.
കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ കുടിയേറ്റക്കാരിൽ 60 ശതമാനവും ഇന്ത്യക്കാരാണ്. കോവിഡ് മൂലം, പിആർ കാർഡ് ലഭിച്ചവരുടെ എണ്ണം 2020ൽ 1,84,606 ആയി കുറഞ്ഞിരുന്നു. ഇതിൽ 42,876 പേർ (23%) ഇന്ത്യക്കാരാണ്. തൊട്ടുപിന്നാൽ ചൈനക്കാരും– 16,535. 2019ൽ 85,593 ഇന്ത്യക്കാർക്കാണു കാനഡയിൽ പിആർ ലഭിച്ചത്.