കീവ്: ‘യുക്രെയ്ന്‍ നിഷ്പക്ഷത’ എന്ന റഷ്യൻ ആവശ്യം തന്റെ സർക്കാർ ശ്രദ്ധാപൂർവം പരിഗണിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി. ‘ഈ പോയിന്റ് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നു. ശ്രദ്ധാപൂർവം പഠിക്കുകയാണ്’– എന്ന് സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കൊറിയയെപ്പോലെ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് യുക്രെയ്‌നിന്റെ ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് പറഞ്ഞു. ‘തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതിലും യുക്രെയ്ൻ സർക്കാരിനെ നീക്കം ചെയ്യുന്നതിലും പരാജയപ്പെട്ടതിനു പിന്നാലെ പുട്ടിൻ യുക്രെയ്നിന്റെ തെക്കും കിഴക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. ഇത് യുക്രെയ്നിൽ ദക്ഷിണ, ഉത്തര കൊറിയകൾ സ്ഥാപിക്കാനുള്ള ശ്രമമായിരിക്കും’– അദ്ദേഹം പറഞ്ഞു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള പുതിയ ചർച്ചകൾ തുർക്കിയിൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, വ്ലാഡിമിർ പുട്ടിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ അലോസരപ്പെടുത്തിയേക്കാം. വാഴ്സയിലെ പ്രസംഗത്തിൽ ബൈഡൻ നടത്തിയ പരാമർശം വിവാദമായിരുന്നു. റഷ്യ ശക്തമായി പ്രതികരിച്ചതോടെ അധികാരമാറ്റമല്ല, ജനാധിപത്യ സംരക്ഷണമാണ് ഉദ്ദേശിച്ചതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശദീകരിച്ചു.