കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ഭർത്താവ് സജാദ് ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജന്മദിനത്തിൽ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായി. ജീവനൊടുക്കിയ ദിവസം രാവിലെയും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീട്ടിൽനിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിയിലെ കുറിപ്പുകളാണ് കേസിൽ നിർണായക തെളിവുകളായത്. മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.