gnn24x7

മരണാനന്തരം സ്വപ്നമോ യാഥാര്‍ഥ്യമോ? (പി.പി ചെറിയാന്‍)

0
795
gnn24x7

Picture

ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെല്‍റ്റ വേരിയന്റ്) വ്യാപനത്തിന് മുന്‍പില്‍ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു . പകല്‍ മുഴുവന്‍ കോവിഡ് രോഗികളെ പരിചരിച്ചു വൈകീട്ടാണ് വീട്ടില്‍ എത്തിയത് . ശരീരത്തിന് നല്ല ക്ഷീണമുണ്ട്. പനിയുടെ ലക്ഷണങ്ങളും കാണുന്നു . ഒരാഴ്ച മുന്‍പ് ആയുസിന്റെ മധ്യത്തില്‍ ആകസ്മികമായി മരണം തട്ടിയെടുത്ത കുടുംബാംഗത്തെ കുറിച്ചുള്ള ഓര്‍മ്മ ശരീരത്തെയും മനസിനെയും അല്പമല്ലാതെ തളര്‍ത്തിയിരിക്കുന്നു . റൂമില്‍ കയറി ബെഡില്‍ കിടന്നതേ ഓര്മയുള്ളൂ.

ഐ സി യുവില്‍ അഡ്മിറ്റായി രണ്ടു ദിവസം പിന്നിട്ടു .ആരോഗ്യസ്ഥിതി അതീവഗുരുതരമായ തുടരുകയാണ്.ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചിരുന്നതിനാല്‍ എന്നെ അവസാനമായി കാണുന്നതിന് ബെഡിനുചുറ്റും കുടുംബാംഗങ്ങള്‍ കൂട്ടം കൂടിനില്‍ക്കുന്നു.അതിനിടയില്‍ ആരോ ആശ്വാസഗീതങ്ങള്‍ പാടുന്നതും കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്നതും കേള്‍ക്കാം .മാംസപേശികള്‍ വലിഞ്ഞു മുറുകുകയാണ് വെന്റിലേറ്ററിലാണെങ്കിലും ശ്വാസം അകത്തേക്കും പുറത്തേക്കും വിടുന്നത് വലിയ ശബ്ദത്തോടെയാണ് .കണ്ണുകള്‍ തുറക്കാന്‍ ആവുംവിധം ശ്രമി ക്കുന്നുടെങ്കിലും കഴിയുന്നില്ല .

എവിടെനിന്നാണെന്നു അറിയില്ല ഒരു വെളുത്ത രൂപം കിടകക്കരികില്‍ പ്രത്യക്ഷപെട്ടു .എന്തോ പറയാന്‍ ശ്രമിക്കുന്നുടെങ്കിലും ഒന്നും വ്യക്തമല്ല . വെളുത്ത രൂപത്തിന് ചുറ്റും അതേ രൂപത്തിലുള്ള പലരും പെട്ടന്നു വന്നു ചേര്‍ന്നു .ഒടുവില്‍ ഒരു അലക്കുകാരന് പോലും അലക്കി വെളുപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ തൂവെള്ളവസ്ത്രം ധരിച്ച ഒരാള്‍ ഇവരുടെ ഇടയില്‍ നിന്നും എഴുനേറ്റു എന്റെ മുഖത്തിനു നേരെ സൂക്ഷിച്ചു നോക്കി. .അതോടെ ശ്വാസോസ്ച്വസം പൂര്‍ണമായും നിലച്ചു .ശരീരത്തില്‍ നിന്നും എന്തോ വിട്ടുപോയപ്രതീതി. .

കുടുംബാംഗങ്ങള്‍ ആരും തന്നെ ഇപ്പോള്‍ എനിക്കുചുറ്റും ഇല്ല .എല്ലാവരെയും പുറത്തു നിര്‍ത്തിയിരിക്കയാണ് .ആശുപത്രി ജീവനക്കാര്‍ എന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന എല്ലാ ഉപകരണങ്ങളും നീക്കം ചെയ്യുന്ന തിരക്കിലാണ് .ബെഡിനോട് ചേര്‍ത്ത് ബന്ധിച്ചിരുന്ന എന്റെ കൈകള്‍ അവര്‍ സ്വതന്ത്രമാക്കി .ഇതിനിടയില്‍ വെളുത്തവസ്ത്രം ധരിച്ചയാള്‍ എന്റ്‌റെ രണ്ടു കൈകളിലും ബലമായി പിടിച്ചിട്ടുണ്ട് .ഐ സി യു ബെഡില്‍ കിടന്നിരുന്ന എന്റെ ശരീരത്തിലെ ചൂട് ക്രമേണെ നഷ്ട്ടപെട്ടുതുടങ്ങിയിരിക്കുന്നു .പിന്നീട് ഞാനതിവേഗം സഞ്ചരിക്കുകയാണെന്നു മനസിലായി .സഞ്ചാരപാതയില്‍ വെള്ളിമേഘങ്ങളും ,ചിലപ്പോള്‍ കാര്‍മേഘപടലങ്ങളും എന്നെ തഴുകുന്നത് ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞു

എത്ര ദൂരം സഞ്ചരിച്ചുവെന്നറിയില്ല. ഇവിടെ കയറി വരിക.എന്ന ഇമ്പമേറിയ ഒരു സ്വരം എന്റെ കാതുകളില്‍ മുഴങ്ങി .എന്റെ മുന്‍പില്‍ ഞാന്‍ ലോകത്തില്‍ ആയിരുന്നപ്പോള്‍ ആരില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചിരുന്നുവോ ആ ക്രിസ്തുനാഥന്റെ മനോഹര രൂപം. ആ അരുമനാഥന്‍ എന്നെ ആനയിച്ചത് അവിടെ പണിതീര്‍ത്ത അതിമനോഹരമായ ഒരു സൗധത്തിലേക്കാണ് .അവിടെ ഞാന്‍ കണ്ടത് കണ്ണുകള്‍ക്കു പോലും അവിശ്വസനീയമായ ഒന്നായിരുന്നു .ഞാന്‍ എറ്റവും കൂടുതല്‍ സ്‌നേഹിച്ച ,എന്നെ ഞാനാക്കി വളര്‍ത്തിയ ,വര്ഷങ്ങള്ക്കു മുന്നേ എന്നെ വിട്ടുപോയ സ്‌നേഹനിധിയായ അമ്മ! മോനെ എന്നുവിളിച്ചു ആശ്ലേഷിക്കുവാന്‍ അടുത്തപ്പോള്‍ , “എന്റെ പൊന്നു മോനെ” എന്ന മറ്റൊരു ശബ്ദം.സ്വരം പരിചിതമല്ലെങ്കിലും ‘അമ്മ പറഞ്ഞത് എന്നെ വല്ലാതെ ആശ്ചര്യഭരിതനാക്കി ” അത് നിന്‍റെ പിതാവാണ്”ഞാന്‍ ജനിച്ചതിനു ശേഷം രണ്ടു വര്‍ഷംപോലും എന്നെ മാറോടു ചേര്‍ത്തി പിടിച്ചു വാത്സല്യം പകരുവാന്‍ കഴിയാതെ എന്നില്‍നിന്നും വിധി തട്ടിയെടുത്ത എന്റെ വാത്സല്യ പിതാവ് .മതിവരുവോളം ഇരുവരെയും നോക്കിനിന്നശേഷം മാതാവിന്റെയും പിതാവിന്റെയും കൈകള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ചേര്‍ത്തുപിടിച്ചു.

വിശാലമായ, നോക്കിയാല്‍ കണ്ണെത്താത്ത സ്പടിക തുല്യം മനോഹരമായി അണിയിച്ചൊരുക്കിയ കെട്ടിടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തേക്കാണ് പിന്നീട് ഞാന്‍ എത്തപ്പെട്ടത് .അവിടവിടെയായി കൂട്ടം കൂടി നിന്നിരുന്നവരില്‍ ഒരു കൂട്ടത്തിനരികിലേക്കു ഞാന്‍ സാവകാശം നടന്നടുത്തു .അവിടെ കണ്ട കാഴ്ച തീര്‍ത്തും അവിശ്വസനീയമായിരുന്നു .ഭൂമിയില്‍ ഞാന്‍ ആരെയൊക്കെ സ്‌നേഹിച്ചിരുന്നുവോ ,ബഹുമാനിച്ചിരുന്നുവോ അവരെല്ലാവരും അവിടെയുണ്ട് .സന്തോഷാതിരേകത്താല്‍ എന്റെ കണ്ണില്‍ നിന്നും ജലകണങ്ങള്‍ ധാരധാരയായി കവിളിനിരവശത്തുകൂടെ ഒഴുകിയത് ആരോ ഒരാള്‍ തുടച്ചുമാറ്റി .

ഇതിനിടയില്‍ മുകളില്‍നിന്നും താഴേക്കു നോക്കിയപ്പോള്‍ അധികം ദൂരത്തല്ലാതെ ആളിക്കത്തുന്ന അഗ്‌നിയില്‍ കിടന്നു നിലവിളിക്കുന്ന ചില പരിചിത മുഖങ്ങളും എന്റെ ദൃഷ്ടിയില്‍ പതിഞ്ഞു.അവിടെ അനുഭവിക്കുന്ന യാതനകളില്‍ നിന്നുള്ള മോചനത്തിനായി അവര്‍ നിലവിളികുന്നതും കേള്‍ക്കാമായിരുന്നു .

അല്പംകൂടെ താഴേക്കു നോക്കിയപ്പോള്‍ ഞാന്‍ വിട്ടേച്ചുപോന്ന എന്റെ ശരീരം കുടുംബാംഗളുടെയും ചുരുക്കം ചിലരുടെയും സാനിധ്യത്തില്‍ പള്ളിയുടെ മദ്ബഹായുടെ മുന്‍പില്‍ യാത്രയയപ്പു ശുശ്രുഷക്കായി പുഷ്പാലംകൃതമായി വെച്ചിരിക്കുന്നു.കൊറോണാകാലമായതിനാല്‍ ഗായകസംഘ അംഗങ്ങള്‍ ആരും ഇല്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തത്സമയ സംപ്രേക്ഷണമോ ഫോട്ടോഗ്രഫിയോ ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നതിനാല്‍ അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരുടെ സംഖ്യയും അംഗുലീ പരിമിതമായിരുന്നു. സംസ്കാര ശുശ്രുഷകള്‍ക്കുശേഷം കുറച്ചകലെ നേരത്തെ പണി കഴിപ്പിച്ചിരുന്ന കല്ലറയില്‍ ശരീരം അടക്കം ചെയ്യുന്നതിനുള്ള ശുശ്രുഷകള്‍ അവസാന ഘട്ടത്തിലേക്കു പ്രവേശിച്ചു .

ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന “സഹോദരന്മാരെ പാതാളവഴിയായി കടന്നു പോകുമ്പോള്‍ തുറക്കപ്പെട്ടിരിക്കുന്ന കല്ലറകളെ ഞാന്‍ കണ്ടു’ എന്നു തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ സമാപന പ്രാര്‍ത്ഥനക്കുശേഷം ഓരോരുത്തരായി ഒരുപിടി മണ്ണും കൈകളില്‍ സൂക്ഷിച്ചിരുന്ന പൂക്കളും എന്റെ ശവ മഞ്ചത്തിന് മുകളിലേക്കു വിതറി. കല്ലറ പൂര്‍ണമായും മൂടികഴിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞു പോയി .

ഞാന്‍ ഇമവെട്ടാതെ താഴേക്കു നോക്കിനില്കുന്നതിനിടയില്‍ ആരോ എന്റെ പുറത്തു തലോടി ആശ്വസിപ്പിക്കുന്നു.”ഭയപ്പെടേണ്ട അന്ത്യ കാഹള നാദത്തില്‍ ഈ ശരീരം ഉയര്‍ത്തെഴുനേല്‍ക്കും.ഒരു പുതിയ ശരീരത്തോടെ യുഗായുഗം ഇവിടെ വാഴും.”

പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു .”നേരം എത്രയായി എഴുനേല്‍ക്കുന്നില്ലേ?” .സ്ഥലകാല ബോധം വീണ്ടെടുക്കുന്നത് അപ്പോഴായിരുന്നു .ഇതുവരെ ഞാന്‍ എവിടെയായിരുന്നു ?പ്രഭാത ക്രത്യങ്ങള്‍ക്കായി കിടക്കയില്‍ നിന്ന് എഴുനേല്‍ക്കുമ്പോള്‍ എന്നെ ഭരിച്ച ചിന്ത രാത്രിയിലേതു ഒരു സ്വപ്നമോ അതോ യാഥാര്‍ത്യമോ? എന്നതായിരുന്നു .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here