gnn24x7

അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 2108 പേർ

0
337
gnn24x7

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഉയരുന്നു. ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. 18693 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന ഇറ്റലിയുടെ തൊട്ടു പിന്നിലായിരിക്കുകയാണ് അമേരിക്ക. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇറ്റലിയില്‍ പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവു വന്നിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ അമേരിക്കയിലെ മരണനിരക്ക് ഇറ്റലിയിലേതിനേക്കാള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസില്‍ 5 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്.

അതേ സമയം അമേരിക്കയില്‍ കൊവിഡ് മരണത്തിന്റെ തോത് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മറ്റു രാജ്യങ്ങളേക്കാള്‍ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇറ്റലിയും സ്‌പെയിനും കൊവിഡ് മരണ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്താനൊരുങ്ങുകയാണ്. ഇറ്റലിയിലെ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിട്ടുണ്ട് എന്നാല്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ അടച്ചിട്ടിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും. സ്‌പെയിനില്‍ തിങ്കളാഴ്ച മുതല്‍ നിര്‍മാണ മേഖലയിലെയും ചില ഫാക്ടറികളിലെയും തൊഴിലാളികള്‍ ജോലിയിലേക്ക് തിരിച്ചു കയറും.

നേരത്തെ കൊവിഡ് പ്രതിരോധത്തിനായി വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കൊവിഡ് ശക്തമായി തിരിച്ചു വരാന്‍ കാരണമാവുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

gnn24x7