gnn24x7

ഗാസ സമാധാന കരാറിൽ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രായേലും ഹമാസും; വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

0
53
gnn24x7

യുഎസ് മുന്നോട്ടുവെച്ച ഗാസ സമാധാന കരാറിൻ്റെ ആദ്യഘട്ടം ഉടൻ നിലവിൽ വരും. 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിൻ്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് പ്രഖ്യാപനം.

കരാർ ഒപ്പിടുന്നത് കാണാൻ ട്രംപ് ഈജിപ്തിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് പ്രഖ്യാപിക്കാൻ ഏറെ സന്തോഷമുണ്ട്. ഇനിനർഥം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നാണെന്നും ട്രംപ് പറഞ്ഞു. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രായേൽ അവരുടെ സൈന്യത്തെ, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്കു പിൻവലിക്കുമെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു.

എല്ലാ കക്ഷികളോടും നീതിപൂർവ്വം പെരുമാറും! അറബ്, മുസ്‍ലിം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കൻ ഐക്യനാടുകൾക്കും ഇത് ഒരു മഹത്തായ ദിവസമാണ്. ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഭവം യാഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് നന്ദി പറയുന്നു. സമാധാന സ്ഥാപകർ അനുഗ്രഹീതരാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും. ഷാം എൽ ഷെയ്ക്ക്, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്ന തീവ്രമായ ചർച്ചകൾക്കൊടുവിലാണ് ട്രംപിൻ്റെ ഈ പ്രഖ്യാപനം ഉണ്ടായത്. ഈ വാരാന്ത്യം, ഒരുപക്ഷേ വെള്ളിയാഴ്ച തന്നെ, ചർച്ചകളുടെ അടുത്ത ഘട്ടം നിരീക്ഷിക്കാൻ ഈജിപ്തിലേക്ക് യാത്ര ചെയ്യുമെന്ന് ട്രംപ് പിന്നീട് പറഞ്ഞു.

gnn24x7