വാഷിംഗ്ടൺ: വിദ്യാഭ്യാസത്തിനെന്ന് പറഞ്ഞ് അമേരിക്കയിലെത്തിച്ച ബന്ധുവിനെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിച്ച ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. 31 കാരനായ ഹർമൻപ്രീത് സിംഗിന് 11.2 വർഷം തടവും ഭാര്യയായിരുന്ന കുൽബീർ കൗറിന് 7.25 വർഷം തടവിനുമാണ് ശിക്ഷിച്ചത്. ഇരയായ ബന്ധുവിന് 225,210.76 ഡോളർ (1.87 കോടി രൂപ) നൽകാനും കോടതി ഉത്തരവിട്ടു. ദമ്പതികൾ നിലവിൽ വിവാഹമോചിതരാണ്.
തുടർ വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് ഇവർ ബന്ധുവിനെ അമേരിക്കയിൽ എത്തിച്ചതെന്ന് നീതിന്യായ വകുപ്പിൻ്റെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ക്രിസ്റ്റൻ ക്ലാർക്ക് പറഞ്ഞു. പ്രതികൾ ഇരയുടെ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പീഡനത്തിന് വിധേയനാക്കി ചുരുങ്ങിയ ശമ്പളത്തിന് ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു. വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇരയുടെ ആഗ്രഹമാണ് പ്രതികൾ ചൂഷണം ചെയ്തതെന്ന് വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് അറ്റോർണി ജെസീക്ക ഡി ആബർ പറഞ്ഞു.
2018ലാണ് സംഭവം. യുഎസിൽ എത്തിയതിന് ശേഷം പ്രതികൾ ഇമിഗ്രേഷൻ രേഖകൾ കൈക്കലാക്കി 2018 മാർച്ചിനും 2021 മെയ് മാസത്തിനും ഇടയിൽ മൂന്ന് വർഷത്തിലേറെയായി പ്രതിയുടെ സ്റ്റോറിൽ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb