
ഡാലസ്: ഡാലസിലെ ഫോർണിയിൽ നിന്നു ജൂലൈ 22 ബുധനാഴ്ച കാണാതായ അമ്മയുടേയും രണ്ടു കുട്ടികളുടേയും മൃതദേഹം ഫാർമേഴ്സ് ബ്രാഞ്ച് ഫർണിച്ചർ കടയുടെ പാർക്കിങ്ങ് ലോട്ടിൽ നിന്നും 23 വ്യാഴാഴ്ച രാവിലെ കണ്ടെടുത്തു.ഫോർണിയയിലെ വീട്ടിൽ നിന്നും ഗ്രേപ്‌വൈനിലേക്ക് ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് മാതാവ് നാറ്റ്‍ലി ചേംബേഴ്സും (31) മക്കളായ ഇസബെൽ (4), എൽസി (2) കൂട്ടി 2008 ഫോർഡ് എസ്ക്കേപ്പിൽ പുറപ്പെട്ടത്. പിന്നീട് ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു.
24 മണിക്കൂറിനുശേഷമാണ് മൂവരുടേയും മൃതദേഹം എസ്‌യുവിൽ നിന്നും കണ്ടെത്തിയത്. അമ്മയും മക്കളും എങ്ങനെയാണ് മരിച്ചതെന്ന് വിശദീകരിക്കാൻ കോഫ്മാൻ കൗണ്ടി ഷെറിഫ് ഓഫീസ് വിസമ്മതിച്ചു. ഓട്ടോപ്സിക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ഷെറിഫ് പറഞ്ഞു. വളരെ ഭയാനകമായ ദൃശ്യമായിരുന്നു കാറിനകത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാതാവിന്റെ സെൽഫോണാണ് ലൊക്കേഷൻ കണ്ടെത്തുന്നതിനു സഹായിച്ചത്. ഇവരെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നമെന്നഭ്യർത്ഥിച്ചു മാതാവിന്റെ സഹോദരി ജെസ്സിക്ക ഫെയ്സ്ബുക്കിലൂടെ സന്ദേശം അയച്ചിരുന്നു. ഈ സംഭവത്തിൽ ഇതുവരെ ആരേയും സംശയിക്കുന്നില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും ഷെറിഫ് ഓഫിസ് അറിയിച്ചു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






































