പോളിസി രേഖകളിൽ അച്ചടിയിൽ വന്ന പിഴവ് മൂലം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ലക്ഷങ്ങൾ നഷ്ടം.
മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തീർപ്പാക്കിയ കൗതുകകരമായ കേസിലൂടെയാണ് എൽഐസിയ്ക്ക് പണം നഷ്ടമായത്. 2010 ൽ എൽഐസിയുടെ റോയപേട്ട ശാഖയിൽ ചെന്നൈ നിവാസിയായ പി സുബ്രഹ്മണ്യന് നൽകിയ പോളിസി രേഖ സംബന്ധിച്ചുള്ളതായിരുന്നു പരാതി. എൽഐസിയ്ക്ക് പറ്റിയ അബദ്ധം പോളിസി രേഖയിലെ മെച്യുരിറ്റി തുക 62.50 ലക്ഷം രൂപ ആണെന്ന് വിശ്വസിച്ച് സുബ്രഹ്മണ്യൻ എട്ട് വർഷത്തേക്ക് 31,153 രൂപ പ്രതിമാസ പ്രീമിയം അടച്ചിരുന്നു. എന്നാൽ 2018 ജൂലൈയിൽ, രേഖയിൽ സൂചിപ്പിച്ചിരിക്കുന്ന മെച്യൂരിറ്റി തുക ഒരു ക്ലറിക്കൽ പിശകാണെന്ന് എൽഐസി അദ്ദേഹത്തെ അറിയിച്ചു.
മെച്യൂരിറ്റി തുക 14.92 ലക്ഷം രൂപ മാത്രമാണെന്നും എൽഐസി അദ്ദേഹത്തോട് പറഞ്ഞു. എട്ട് വർഷത്തിനിടെ സുബ്രഹ്മണ്യൻ പ്രതിമാസ പ്രീമിയം വഴി 31.77 ലക്ഷം രൂപ നൽകി കഴിഞ്ഞപ്പോഴായിരുന്നു എൽഐസിയുടെ ഈ അറിയിപ്പ്. പരാതിക്കാരന്റെ വാദം എന്നാൽ ഇതിനെ തുടർന്ന് സുബ്രഹ്മണ്യൻ എൽഐസിയിൽ നിന്ന് 62.50 ലക്ഷം രൂപ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എട്ട് വർഷക്കാലം മുടക്കമില്ലാതെ എല്ലാ മാസവും തന്റെ ക്ലയന്റ് പതിവായി പ്രീമിയം അടച്ചതിനാൽ അദ്ദേഹത്തിന് എൽഐസി “സമ്മതിച്ച” മെച്യൂരിറ്റി തുകയായ 62.50 ലക്ഷം രൂപ സ്വീകരിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുന്ദർ മോഹൻ വാദിച്ചു.
എൽഐസിയുടെ വാദം
എന്നാൽ 62.50 ലക്ഷം രൂപ യഥാർത്ഥത്തിൽ പോളിസി ഉടമ മരണപ്പെട്ടാൽ നൽകുന്ന “ഡെത്ത് ബെനിഫിറ്റ് സം അഷ്വേർഡ്” ആണെന്ന് എൽഐസിയുടെ അഭിഭാഷകൻ വാദിച്ചു. അല്ലാത്തപക്ഷം 14.92 ലക്ഷം രൂപ മാത്രമാണ് പോളിസിയിൽ നിന്ന് ലഭിക്കുക.
പോളിസി രേഖകളിലെ ശൂന്യ നിരകൾ പൂരിപ്പിക്കുമ്പോൾ കമ്പ്യൂട്ടർ പ്രിന്ററിന്റെ തെറ്റായ ക്രമീകരണം കാരണം നമ്പറുകൾ തെറ്റായി പ്രിന്റ് ചെയ്തതാണും ” മെച്യൂരിറ്റി സം അഷ്വേർഡ് “എന്നതിനായുള്ള നിര വാസ്തവത്തിൽ പോളിസി ഡോക്യുമെന്റിൽ ശൂന്യമാണെന്ന് എൽഐസിയുടെ അഭിഭാഷകൻ വാദിച്ചു.
ഉത്തരവ് ജസ്റ്റിസ് പി.ഡി അഡികേശവാലു തിങ്കളാഴ്ച നൽകിയ ഉത്തരവിൽ “വിചിത്രമായ കേസ് “ആണെന്നും എട്ട് വർഷത്തിനുശേഷം മാത്രമേ എൽഐസി മെച്യൂരിറ്റി തുകയുടെ മൂല്യത്തിൽ തിരുത്തൽ വരുത്തിയുള്ളൂവെന്നത് ശ്രദ്ധേയമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ സമയം പ്രതിമാസം 31,153 രൂപ പ്രീമിയം വഴി 31.77 ലക്ഷം രൂപ പരാതിക്കാരൻ അടച്ചിട്ടുണ്ട്. ആ കാലയളവിൽ സുബ്രഹ്മണ്യന്റെ നിയമാനുസൃതമായ പണം എൽഐസി ഉപയോഗിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ, എട്ടു വർഷമായി നിക്ഷേപിച്ച 31.77 ലക്ഷം രൂപയും 7.5 ശതമാനം വാർഷിക പലിശയും അടക്കം തിരിച്ചടയ്ക്കണമെന്ന് കോടതി എൽഐസിയോട് നിർദ്ദേശിച്ചു.