gnn24x7

ജയിലില്‍ മുഴുവന്‍ സമയം പാട്ടും എപ്പോഴും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും

0
324
gnn24x7

തിരുവനന്തപുരം: ശിക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും മനുഷ്യനാണ്. അവനും മാനുഷികമായ പരിഗണനകള്‍ ലഭിച്ചേ തീരൂ എന്ന വാക്യങ്ങളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലെ ഏറ്റവും പുതിയ നിയമങ്ങള്‍ നടപ്പിലാവാന്‍ പോവുന്നത്. ജയിലുകളില്‍ മുഴുവന്‍ സമയവും രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെയും എഫ്.എം. റേഡിയോ കേള്‍പ്പിക്കണമെന്നാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ ഏറ്റവും പുതിയ നര്‍ദ്ദേശം. മാനസിക പിരിമുറുക്കങ്ങളില്‍ ചില തടവുപുള്ളികള്‍ മാനസിക വിഭ്രാന്തികള്‍ കാണിക്കുകയും ആത്മഹത്യ ചെയ്യാനുമുള്ള സാധ്യതകളെ മുന്‍ നിര്‍ത്തിയാണിത്.

ഒരു സമയ പരിധികഴിഞ്ഞാല്‍ മിക്ക ജയില്‍പുള്ളികളും മാനസികമായി വിഭ്രാന്തികള്‍ക്ക് അടിമപ്പെടാറുണ്ട്. സിനിമകളില്‍ കാണുന്ന ജയിലല്ല മിക്കപ്പോഴും യാഥാര്‍ത്ഥ്യത്തില്‍. ആയതിനാല്‍ ഇത്തരം ജയില്‍പുള്ളികളുടെ മാനസിക സംഘര്‍ഷങ്ങളെ അയവു വരുത്താനുതകുന്ന മാസികകള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം സന്നദ്ധ സംഘടകളുടെ സഹായത്തോടെ ജയിലുകളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസവും വ്യായാമങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും അര മണിക്കൂറെങ്കിലും വെയില്‍ കൊള്ളുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുമെന്നും നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളെ ഫോണ്‍ വിളിച്ച് സംസാരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി.

എന്നാല്‍ ഓരോ ജയില്‍പുള്ളിയുടെയും പ്രശ്‌നങ്ങളെ നേരിട്ട് മനസിലാക്കി അവരോട് സാധാരണ നിലയില്‍ ഇടപഴകാനും അവരുടെ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കാനും ഒരു പ്രിസണ്‍ ഓഫീസറെ നിയമിക്കും. സാമൂഹിക സന്നദ്ധ സംഘടനകളുടെ സഹായത്തില്‍ എല്ലാ ജയില്‍ പുള്ളികള്‍ക്കും കൗണ്‍സിലിംഗ് നടത്തുവാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

ചുരുക്കത്തില്‍ ഏറെ താമസിയാതെ ജയിലില്‍ ഒരു സുഖവാസമായേക്കാനുള്ള സാധ്യത വിദൂരമല്ല. മികച്ച ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ക്കൊപ്പം ഇത്തരം പുതിയ പരിഷ്‌കാരങ്ങളും ലഭ്യമാവുന്നതോടെ ജയിലില്‍ കിടക്കുക എന്നത് ഒരു വലിയൊരു പ്രശ്‌നമല്ലെന്ന് പലര്‍ക്കും തോന്നാമെന്നും അത് നിയമലംഘനത്തിനുള്ള സാധ്യത കൂട്ടുകയില്ലേ എന്നത് ഒരു വിഭാഗം നിരീക്ഷിക്കുന്നുണ്ട്.

gnn24x7