കൊച്ചി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ് കിട്ടിയിട്ടില്ലെന്ന് നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിൽ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന സ്ത്രീക്ക് എന്തിനാണ് ഭയ’മെന്നായിരുന്നു സ്വപ്നയുടെ മറുപടി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി സമൻസ് അയച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന.