വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവര പുറത്തിറങ്ങിയ ട്രാന്‍സിന്‍റെ പോസ്റ്ററുകളും ഗാനവുമെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
ഇപ്പോഴിതാ, ബിഗ് ബജത്തില്‍ ഒരുങ്ങുന്ന ചിത്ര൦ സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.
ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് സീനുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസി൦ഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഫെബ്രുവരി 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സെൻസറിങ് വീണ്ടും നീണ്ടുപോയാൽ ചിത്രത്തിന്റെ റിലീസും നീളും. ‘കൂടെ’ എന്ന സിനിമയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്ന ചിത്രമാണ് ‘ട്രാൻസ്’.
നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നാല് വര്‍ഷത്തിന് ശേഷം ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്.
ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാന്‍സ്’.
2017-ല്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സ്’ രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
ഛായാഗ്രഹണം അമൽ നീരദും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ധര്‍മ്മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വം, അര്‍ജുന്‍ അശോകന്‍ തുടങ്ങ നിരവധി താരങ്ങള്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്.