gnn24x7

    വംശീയ അസമത്വങ്ങളുടെയും ഭരണ പരാജയത്തിന്റെയും മണിപ്പൂർ…. 

    0
    116
    gnn24x7

    ചുരാചന്ദ്പൂരിൽ ഗോത്രവർഗ്ഗക്കാരായ രണ്ട് വനിതകളെ വിവസ്ത്രരാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും പരസ്യമായി പീഡിപ്പിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കലാപം എത്ര രൂക്ഷമാണെന്നതിൽ ഇന്ത്യക്കുള്ളിൽ പോലും തിരിച്ചറിവുണ്ടായത്.. ഈ സംഭവം നടന്ന ഏകദേശം രണ്ടു മാസങ്ങൾക്കിപ്പുറമാണ് ഡിജിറ്റൽ രംഗത്ത് ഏറ്റവും മുൻപന്തിയിലുള്ള ഇന്ത്യയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ നീതി നിഷേധവും ചെറുത്തുനിൽപ്പും ഒന്നിന് പിറകെ ഒന്നായി മണിപ്പൂരിൽ രക്തച്ചൊരിച്ചിലുകൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.

    ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിലെ ഏകദേശ ജനസംഖ്യ 34 ലക്ഷത്തോളം ആണ്. മെയ്തെയ്, കുക്കി, നാഗ എന്നീ മൂന്ന് വംശങ്ങളിൽ പെട്ടവരാണ് മണിപ്പൂരിലുള്ളവർ. മണിപ്പൂരിന്റെ ചരിത്രകാലം മുതൽക്കേ മെയ്തെയ്കളാണ് പ്രബലർ. ഇവർ നിലവിൽ ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ്. മണിപ്പൂർ സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 53% മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരാണ്. അതേസമയം കുക്കികളും നാഗകളും പ്രധാനമായും ക്രിസ്തുമത വിശ്വാസികളാണ്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ താഴ്‌വരകളിലാണ് മെയ്തേയ് വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്നത്. അതേസമയം കുക്കികളും നാഗകളും വസിക്കുന്നത് മലയോര മേഖലകളിലാണ്. 

    മണിപ്പൂരിലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ എന്ന പേരിൽ ആരംഭിച്ച നടപടികൾ മലയോര മേഖലകളിൽ നിന്നും കുക്കികളെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ ആണെന്ന് കുക്കികൾ ഒന്നടങ്കം വിശ്വസിക്കുന്നു. സർക്കാർ നടപടികളുടെ ഭാഗമായി നടന്ന ഒഴിപ്പിക്കലുകളും മുൻകൂട്ടി അറിയിക്കാതെ നടത്തിയ ഈ കുടിയൊഴിപ്പിക്കലുകൾക്കിടയിലെ അക്രമങ്ങളും കുക്കികൾക്ക് ഭരണ വർഗ്ഗത്തിന്റെയും ഇതിലൂടെ ലാഭം കൊയ്യാൻ കാത്തിരിക്കുന്നവരുടെയും ഉദ്ദേശത്തെ വ്യക്തമാക്കിക്കൊടുത്തു എന്ന് തന്നെ പറയാം. കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന കാമ്പയിനും തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞ് മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം കുക്കികളെ വംശീയ അസഹിഷ്ണുതയിലേക്ക് തള്ളിയിട്ടു എന്നതും നിസംശയം വ്യക്തമാണ്.

    വംശീയമായ വേർതിരിവുകളിൽ വേരൂന്നിയ ഇത്തരം നടപടികൾ ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നു നേരിടേണ്ടി വന്നതിൽ ആശങ്കയിൽ ആയ കുക്കി വിഭാഗക്കാരെ അക്ഷരാർത്ഥത്തിൽ ഭീതിയിലാക്കിയത് മെയ്തെയ്കളെ ഷെഡ്യൂള്‍ ട്രൈബ് ആയി പരിഗണിക്കാനുള്ള നീക്കമാണ്. ഇക്കാര്യത്തിൽ മെയ്തെയ് വിഭാഗത്തെ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ് പരസ്യമായി പിന്തുണച്ചത് കുക്കികളുടെ ചെറുത്തുനിറുപ്പിന് ആക്കംകൂട്ടി. ഷെഡ്യൂൾ ട്രൈബിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം തങ്ങളുടെ വാസ മേഖലയിൽ സമാധാനമായി ജീവിക്കാൻ കഴിഞ്ഞിരുന്ന കുക്കികൾക്ക് ഈ നീക്കം വെല്ലുവിളിയാകുമെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. ഈ തിരിച്ചറിവ് തന്നെയാണ് മണിപ്പൂരിന്റെ ഭരണസംവിധാനത്തിന്റെ സിംഹഭാഗം വഹിക്കുന്ന മെയ്തെയ്കളുടെ ബുദ്ധിപരമായ നീക്കത്തെ ചെറുക്കാൻ കുക്കികളെ പ്രാപ്തരാക്കിയത്. ഷെഡ്യൂൾ ട്രൈബ് ആകുന്നതോടെ കുക്കികൾക്ക് അവകാശപ്പെട്ട മലയോര മേഖലകൾ മെയ്തെയ്കൾക്ക് കൂടി അവകാശപ്പെട്ടതായി മാറുമെന്നും പാരമ്പര്യമായി പ്രബലരും സമ്പന്നരുമായ മെയ്തെയ്കൾക്ക് വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ ഷെഡ്യൂൾ ട്രൈബുകൾക്ക് ലഭിക്കുന്ന സംവരണങ്ങൾ കൂടി ലഭ്യമായാൽ സംവരണങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിന്തുണയിൽ മാത്രം ശക്തിപ്പെട്ടുവരുന്ന കുക്കി വിഭാഗത്തിന് മെയ്‌തേയ്കൾക്ക് തുല്യമായി വളർന്നു വരാൻ കഴിയില്ലെന്നുമുള്ള ഉത്തമ ബോധം കുക്കികളിൽ ഉടലെടുത്തിരുന്നു. ഇത് സമൂഹത്തിൽ വംശീയമായ അസമത്വങ്ങൾ നിറഞ്ഞാടാൻ ഇടയാക്കുകയും ചെയ്യും.

    ഇതേ തുടർന്ന്, ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് മേയ്‌തേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിടുകയായിരുന്നു.  ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. മെയ്തെയ്കൾക്ക് സ്വാധീനമുള്ള മേഖലകളിൽ കുക്കികൾക്കും കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ മെയ്തെയ്ൾക്കും പ്രവേശനം നിഷേധിച്ചു. അതിർത്തികളിൽ ബങ്കറുകൾ കെട്ടി ആയുധധാരികളായി ഇരു വിഭാഗവും നിലയുറപ്പിച്ച് പരസ്പരം ആക്രമിക്കാൻ ആരംഭിച്ചു. ഇതുവരെ 220ലധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 67,000 പേര്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധരാവുകയും ചെയ്തിട്ടുണ്ട്.

    മറ്റ് രാജ്യങ്ങളിൽ യുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യ നടത്തിയ ഇടപെടലുകൾ അത്യന്തം പ്രശംസനീയമായിരുന്നു. എന്നാൽ മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയിട്ട് ഈ കലാപം രാജ്യത്തിന് നാണക്കേടാണെന്ന് പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് പോലും  മനുഷ്യമനസാക്ഷിയെ നടുക്കിയ ചുരാചന്ദ്പൂരിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരേണ്ടിവന്നു. ഇതിനുപിന്നാലെ മണിപ്പൂരിൽ ബിജെപി മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിംഗ് നടത്തിയ രാജിവയ്ക്കൽ നാടകവും തരക്കേടില്ലാത്ത തരത്തിൽ വൈറലായിരുന്നു. ചരിത്രകാലം മുതൽക്കേ വംശീയമായി വേർതിരിവുകൾ നിലനിൽക്കുന്ന രണ്ട് വിഭാഗങ്ങളെ വംശീയത അടിസ്ഥാനത്തിൽ തന്നെ വീണ്ടും വീണ്ടും അകറ്റിനിർത്തി ലാഭം കൊയ്യാൻ കാത്തിരിക്കുന്ന കോർപ്പറേറ്റുകളും ഈ കലാപങ്ങൾക്ക് ഇന്ധനം പകരുന്നുണ്ട്. 

    2024 മെയ് 3-ഓടെ  മണിപ്പൂർ കലാപം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. കലാപത്തിന് കാരണമായ വിധിയിൽ മണിപ്പൂർ ഹൈക്കോടതി ഭേദഗതി വരുത്തിയിട്ടും, ഇത്രയധികം പേർ ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും കലാപം കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് മണിപ്പൂരിലെ ഇന്നും ഒടുങ്ങാത്ത വംശീയ രോഷം.

    • അശ്വതി യേശുദാസ്

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7