ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവെന്ന് പഠന റിപ്പോർട്ട്. അംഗല മെര്‍ക്കലിന്റെ നേതൃത്വപരമായ കഴിവുകള്‍ക്ക് പ്രശംസയും നൽകുന്നു. അവരുടെ പൊതു സംസാരശൈലി എല്ലാവരുമായും പ്രതിധ്വനിക്കുന്നു എന്നും പുതിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു. ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഒന്നാമത് എത്തിയത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെയാണ്. ജസീന്ദയ്ക്ക് പിന്നാലെ മെര്‍ക്കല്‍ ഉള്‍പ്പടെ പത്ത് പേരാണ് ആദ്യത്തെ പട്ടികയില്‍ എത്തിയത്.
മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, നാലാം സ്ഥാനത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അഞ്ചാമത്, സ്കോട്ട്ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയനുമാണ്. ആറാമത് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്‍, ഏഴാമത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, എട്ടാമത് നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ്, ഒന്‍പതാമത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, പത്താമത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, എന്നിവരാണ്.
നിരവധി കാരണങ്ങളാലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം സ്ഥാനത്തിന് അർഹനാക്കിയത് എന്നാണ് പഠനം പറയുന്നത്. അദ്ദേഹം പൊതുപ്രഭാഷകനായി തിളങ്ങുന്നു. മോദി തന്റെ പ്രേക്ഷകരുമായി വളരെ നന്നായി ഇടപഴകുന്നു, അനിതരസാധാരണമായി മിഴി സമ്പര്‍ക്കവും പോസിറ്റീവ് ബോഡി ലാംഗ്വേജും ഉപയോഗിച്ച് തന്റെ സന്ദേശങ്ങള്‍ ജനങ്ങളിൽ എത്തിക്കാന്‍ സഹായിക്കുന്നുവെന്നും പഠനം പറയുന്നു. പ്രേക്ഷകര്‍ക്ക് താല്‍പ്പര്യവും ഇടപഴകലും നിലനിര്‍ത്തുന്നതിന് അദ്ദേഹം ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ നടത്തിയാണ് സംസാരിക്കുന്നതെന്നും പറയുന്നു.
എന്നാല്‍, അവതരണ ശൈലിയില്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് പുരോഗതി ആവശ്യമുള്ള രണ്ട് നേതാക്കള്‍ ഉണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരാണവര്‍. യുകെ ആസ്ഥാനമായ ഡെവലെപ്മെന്റ് അക്കാദമിയാണ് പഠനം നടത്തിയത്.