തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്നു രാവിലെ 11ന് തുടങ്ങി. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു. 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടക്കും.
സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം ഡിസിസികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് പാലക്കാട് നഗരത്തിലെ സുൽത്താൻപേട്ട ജംക്‌ഷനിൽ നടത്തിയ ചക്രസ്തംഭന സമരത്തിൽ സംഘർഷമുണ്ടായി. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ, ആലത്തൂർ എം.പി.രമ്യാഹരിദാസ് എന്നിവരും പൊലീസുമായി രൂക്ഷമായ വാക്കേറ്റവും പാർട്ടി പ്രവർത്തകരും പൊലീസുമായി ഉന്തുതളളുമുണ്ടായി. സമരത്തിന് സുൽത്താൻപേട്ട ജംക്‌ഷനിലേക്ക് എംപിമാരുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സംഘർത്തിനു വഴിവച്ചത്. എംപിമാരും പൊലീസും ചർച്ച നടത്തിയെങ്കിലും പൊലീസ് വലയം ഭേദിക്കാൻ പ്രവർത്തകർ ശ്രമിച്ചു. പിന്നീട് നിശ്ഛയിച്ച സ്ഥലത്തുതന്നെ സമരം ആരംഭിച്ചു.





































