തുർക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ മുപ്പത്തിമൂവായിരം പിന്നിട്ടു. ഭൂകമ്പത്തിൽ മരണം 50,000 കടന്നേക്കുമെന്ന് യുഎൻ ദുരിതാശ്വാസവിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ദിവസവും രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹം കണ്ടെടുക്കുന്നുണ്ട്. ദുരന്തം നടന്നിട്ട് ഒരാഴ്ച ആയതോടെ ഇനിയും കൂടുതൽപേരെ ജീവനോടെ രക്ഷിക്കുക ദുഷ്കരമാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അത്ഭുതകരമായി ചിലരെ രക്ഷിക്കാനുമായി.
തുർക്കിയിൽമാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎൻ റിപ്പോർട്ട്. തുർക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേർക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയിൽമാത്രം 53 ലക്ഷം പേർ ഭവനരഹിതരുമായി. ഭൂകമ്പത്തിൽ കാണാതായ ഇന്ത്യൻ പൗരന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. തുർക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ദുരിതബാധിതമേഖലയിൽ മോഷണം നടത്താൻ ശ്രമിച്ച 98 പേരെ തുർക്കി പൊലീസ് പിടികൂടി. ഇവരിൽനിന്ന് തോക്കുകൾ ഉൾപ്പെടെ കണ്ടെടുത്തു. സിറിയയിൽ, വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്.ആഭ്യന്തരയുദ്ധം മൂലം പലായനം ചെയ്ത പലരും വീണ്ടും ഭവനരഹിതരായി. സർക്കാർ അധീനതയിലുള്ള മേഖലയിലാണ് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ കേവലം ഒരു തവണ മാത്രമെ സാധിച്ചൊള്ളു എന്ന് ഐക്യരാഷ്ട്ര സഭയുടെ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് ട്വീറ്റ് ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
 
                






