ന്യൂഡൽഹി: അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രളയസാഹചര്യം കണക്കിലെടുത്ത് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
കരസേനയും ദുരന്തനിവാരണ അതോറിറ്റിയും പൊലീസും പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി സജ്ജമായിരിക്കാൻ വ്യോമസേനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ തീർത്ഥാടകരും പ്രളയത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാനം സാധ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും ആഭ്യന്തര മന്ത്രിയുടെയും ലെഫ്.ഗവർണറുടെയും സഹായം തേടിയതായും ധാമി വ്യക്തമാക്കി.
16 മരണം ഇതുവരെ സ്ഥിരീകരിച്ചതായാണ് ദുരന്ത നിവാരണ സേന അറിയിക്കുന്നത്. നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറോളം ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവർത്തനം തുരുകയാണെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കാർവാൾ അറിയിച്ചു. കൊവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ജൂൺ 30 നാണ് പുനരാരംഭിച്ചത്. മേഘ വിസ്സ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്.








































