റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ശാശ്വതമായ സമാധാനത്തിന് വേണ്ടി യു.എൻ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. യുക്രൈനും അവരെ പിന്തുണക്കുന്നവരും ചേർന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എൻ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു യു.എൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചത്.141 വോട്ടുകൾ പ്രമേയത്തിന് അനുകൂലമായപ്പോൾ ഏഴ് പേർ എതിർത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി.
മറ്റ് യു.എൻ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനിൽ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നൽകണമെന്നായിരുന്നു പ്രമേയം.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തിക്കുള്ളിൽ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. യുക്രൈൻ പ്രദേശങ്ങളിൽ നിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.2022 ഫെബ്രുവരി 24-നായിരുന്നു റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചത്. പിന്നീട് ഇത്തരത്തിലുള്ള നിരവധി പ്രമേയങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്തിട്ടുള്ളത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ