ഇന്ത്യയിൽ 5ജി സേവനം ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈൽ കോൺഗ്രസ്.
സ്പെക്ട്രം ലേലത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡേറ്റ നെറ്റ്വർക്കുകൾ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. 20 വർഷത്തേയ്ക്കാണ് സ്പെക്ട്രം നൽകിയത്. അടുത്ത രണ്ടോ മൂന്നോവർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സർക്കാർ ഉറപ്പാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിലാകും തുടക്കത്തിൽ 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. താരിഫ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും. ഫോർ ജിയേക്കാൾ പത്തിരട്ടിയായിരിക്കും ഇന്റർനെറ്റ് വേഗത. ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക.






































