ശ്രീനഗർ: കോറോണ വൈറസ് (Covid19) രാജ്യവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന സമയത്തും തീവ്രവാദികളെ നിരീക്ഷിക്കുന്നതിൽ അണുകിട മാറാതെ ഇന്ത്യൻ സൈന്യം മുന്നേറുകയാണ്.
ഈ മഹാമാരി പകരുന്നതിടയിലും തീവ്രവാദികൾ ഇന്ത്യയിലേക്ക് നൂഴഞ്ഞുകയറാൻ ശ്രമം നടത്തുന്നതായി സൈന്യത്തിന് സൂചനകൾ ലഭിച്ചിരുന്നു.
ഈ സൂചനയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ നൂഴഞ്ഞുകയറാൻ ശ്രമിച്ച 9 ഭീകരരെയാണ് സൈന്യം വധിച്ചത്.
സൈനിക വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദക്ഷിണ കശ്മീരിലെ ബത്‌പുരയിൽ ഇന്നലെ നുഴഞ്ഞു കയറാൻ ശ്രമിച്ച 4 തീവ്രവാദികളും ഇന്ന് കേരൺ സെക്ടറിലെ എൽഒസിക്ക് സമീപം 5 തീവ്രവാദികളേയും സൈന്യം വധിച്ചതായിട്ടാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലിൽ ഒരു സൈനികൻ രക്തസാക്ഷിത്വം വരിക്കുകയും മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിവരം ലഭിക്കുന്ന സമയത്തും ഏറ്റുമുട്ടൽ തുടരുകയായിരുന്നു.
ഇന്നലെ ഏറ്റുമുട്ടലിൽ വധിച്ചത് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണെന്നാണ് ജമ്മു കശ്മീർ പൊലീസ് പറയുന്നത്. ഈ ഓപ്പറേഷനിലാണ് രണ്ട് ആർമി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
കഴിഞ്ഞ 12 ദിവസമായി ഹിസ്ബുൾ മുജാഹിദ്ദീൻ സംഘം പ്രദേശവാസികളെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതറിഞ്ഞ പൊലീസ് നാല് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ ട്രാക്ക് ചെയ്യുകയും ശേഷം നടത്തിയ ഓപ്പറേഷനിൽ ഇവരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.