ഷിംല: അഞ്ചു വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാർട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികൾ ഹൈക്കമാൻഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി അയച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ വാഹനവ്യൂഹമാണ് പ്രതിഭാ അനുകൂലികൾ തടഞ്ഞത്.
എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ ബാഗേലിന്റെ വാഹനം തടഞ്ഞ സംഘം പ്രതിഭാ സിങിന് അനുകൂല മുദ്രവാക്യം വിളിക്കുന്നത് കേൾക്കാം. എംപിയായ പ്രതിഭാ സിങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. പാർട്ടി അധ്യക്ഷയായ അവർ മുൻ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയാണ്. 68 അംഗ ഹിമാചൽ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരം നേടിയത്. 25 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
പ്രതിഭാ സിങിനെ കൂടാത് ഹിമാചൽ കോൺഗ്രസ് മുൻഅധ്യക്ഷൻ സുഖ്വിന്ദർ സുഖു, മുൻപ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരലക്ഷ്യംവെച്ചിരിക്കുന്നത്. നിലവിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭ മുഖ്യമന്ത്രി പദത്തിനായി പാർട്ടിക്കുമേൽ സമ്മർദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വീരഭദ്രസിങ്ങിന്റെ പാരമ്പര്യത്തെ കോൺഗ്രസിന്അവഗണിക്കാനാവില്ലെന്നാണ്അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ടുവെക്കുന്ന വാദം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരും. ‘ഗ്രൂപ്പിസമില്ല, എല്ലാവരും ഞങ്ങൾക്കൊപ്പമാണ്’ – യോഗത്തിന് മുന്നോടിയായി പ്രതിഭാ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സോണിയയും ഹൈക്കമാൻഡും തന്നെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കാനും തനിക്ക് സാധിക്കുമെന്നും ഇന്ന് രാവിലെ പ്രതിഭ പ്രതികരിച്ചിരുന്നു.ഭൂപേഷ് ബാഗേലിനെ കൂടാതെ മുതിർന്ന നേതാക്കളായ രാജീവ് ശുക്ലയേയും ഭൂപീന്ദർ ഹൂഡയേയും കോൺഗ്രസ് ഹൈക്കമാൻഡ് ഹിമാചലിലേക്കയച്ചിട്ടുണ്ട്. ഈ നേതാക്കൾ സംസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളുമായെല്ലാം ചർച്ച നടത്തും.









































