gnn24x7

തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

0
364
gnn24x7

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന തിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെമാത്രമേ തുറക്കുകയുള്ളൂ.

ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയക്രമവും കുറച്ചിട്ടുണ്ട്. മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും.

അമ്പത് പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്‌റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കൊവിഡ് 19 പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലോക്ഡൗണ്‍ ലംഘിച്ച് ദല്‍ഹിയില്‍ നിന്നും മറ്റ് സിറ്റികളില്‍ നിന്നും അതിഥി സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാചര്യത്തില്‍ ലോക് ഡൗണ്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

gnn24x7