gnn24x7

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു

0
313
gnn24x7

ലക്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന 19കാരിയെ വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് ഡൽഹിയിലേക്ക് മാറ്റിയത്.

രണ്ടാഴ്ചകൾക്ക് മുൻപാണ് ഉത്തര്‍പ്രദേശിലെ ഹത്‌റാസിൽ നാലു പേര്‍ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

ക്രൂരമായ പീഡനമാണ് പെൺകുട്ടിക്ക് നേരിടേണ്ടിവന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകളാണുള്ളത്. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. പ്രതിരോധിച്ച പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും പ്രതികൾ ശ്രമിച്ചു.

അക്രമത്തിനൊടുവിൽ പെൺകുട്ടികളുടെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൈകളുടെ ചലനശേഷിയും ഭാഗികമായി നഷ്ടമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതാണ്. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ അവർ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.- പെണ്‍കുട്ടിയുടെ സഹേദരനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

gnn24x7