ലഖ്നൗ: 5 ദിവസത്തെ പ്രതിരോധ മേള (Defence Expo 2020) ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
54 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയുടെ പതിനൊന്നാം പതിപ്പാണ് ഇന്ന് ലഖ്‌നൗവില്‍ ആരംഭിക്കുന്നത്. ആയിരത്തിലധികം പ്രതിരോധ സ്ഥാപനങ്ങളാണ് ‘ഡിഫൻസ് എക്സ്പോ 2020’ല്‍ പങ്കെടുക്കുന്നത്.
5 ദിവസ൦ നീണ്ടുനില്‍ക്കുന്ന പ്രതിരോധ മേള പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 9 വരെയാണ് പ്രതിരോധ മേള. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും പ്രതിരോധമന്ത്രാലയവുമാണ് ഡിഫൻസ് എക്സ്പോയുടെ സംഘാടകർ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാന പ്രതിരോധ എക്‌സ്‌പോകള്‍ സംഘടിപ്പിക്കുന്നതില്‍ എച്ച്എഎല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് സിഎംഡിആര്‍ മാധവന്‍ പറഞ്ഞു.
‘ഇന്ത്യ: എമര്‍ജി൦ഗ് ഡിഫന്‍സ് മാനുഫാക്ചറി൦ഗ് ഹബ്’ എന്നതാണ് ഈ വര്‍ഷത്തെ എക്‌സ്‌പോയുടെ തീം. പ്രതിരോധ മേഖലയിലെ പ്രമുഖ സാങ്കേതിക വിദ്യകളെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരിക, സര്‍ക്കാരിനും സ്വകാര്യ നിര്‍മാതാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഇന്ത്യയുടെ സായുധ സേനകളടക്കം ആയിരത്തിലധികം ദേശീയ, അന്തർദേശീയ പ്രതിരോധ സ്ഥാപനങ്ങൾ ഡിഫൻസ് എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. പ്രവേശനം സൗജന്യമായ എക്സ്പോയിൽ, അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് പരിപാടി കാണാനുള്ള സൗകര്യങ്ങൾ പ്രത്യേകമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ആയ തേജസ്, ലൈഫ് കോംബാറ്റ് ഹെലികോപ്റ്റര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, ഡോണിയര്‍ വിമാനം തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. നവീകരിച്ച സുഖോയ് -30 എംകെഐ കോക്പിറ്റ് സിമുലേറ്റര്‍ എച്ച്എഎല്‍ സ്റ്റാളില്‍ ഉണ്ടായിരിക്കും.
അതേസമയം Defence Expo 2020ല്‍ പങ്കെടുക്കുന്നതിനായി സ്വയം രജിസ്ട്രര്‍ ചെയ്ത കമ്പനികളുടെ എണ്ണം ചെന്നൈയില്‍ നടന്ന അവസാന പതിപ്പിലെ 702 ല്‍ നിന്ന് ആയിരമായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.