ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടത്തുന്ന പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലങ്കോലമായി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ മുദ്രവാക്യം ഉയർത്തി പ്രതിഷേധിച്ച് യോഗത്തിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിക്കളയുകയും, കേന്ദ്ര നിയമത്തിനെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചത്. 30 കര്‍ഷകസംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. ഇതിനെ തുടർന്നാണ് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങി പോയത്.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. ഇന്ത്യാഗേറ്റിന് മുന്‍പില്‍ ട്രാക്ടര്‍ കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.