വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ വൈറസ് ബാധിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അരിസോണ സർവകലാശാലയിലെ ഗവേഷകർ അറിയിച്ചു. ‘വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം ഏകദേശം 5-7 മാസം വരെ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി’- ഭട്ടാചാര്യ പറഞ്ഞു.
വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോൾ, രോഗപ്രതിരോധ സംവിധാനം ഹൃസ്വകാല പ്ലാസ്മ സെല്ലുകളെ വിന്യസിക്കുകയും അത് ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടായി 14 ദിവസത്തിനുള്ളിൽ ഈ ആന്റിബോഡികൾ രക്തപരിശോധനയിൽ കണ്ടെത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗപ്രതിരോധ പ്രതികരണത്തിന്റെ രണ്ടാം ഘട്ടം ദീർഘകാല പ്ലാസ്മ സെല്ലുകളുടെ സൃഷ്ടിയാണ്, അതിനു ശേഷം ഈ സെല്ലുകൾ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കുകയും കൂടാതെ വൈറസിനെതിരെ ദീര്‍ഘകാല പ്രതിരോധശേഷി തീര്‍ക്കുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട്