gnn24x7

പിന്നോട്ട് മാറാതെ ഗെലോട്ട്; നിയമസഭ ചേരാനുള്ള നിര്‍ദ്ദേശം വീണ്ടും ഗവര്‍ണര്‍ക്ക്; ഇത്തവണ ആവശ്യം വിശ്വാസ വോട്ടെടുപ്പല്ല

0
289
gnn24x7

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നിയമ സഭയുടെ സെഷന്‍ ആരംഭിക്കണമെന്ന് ആവര്‍ത്തിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

നിയമസഭ ആരംഭിക്കണമെന്ന് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് അഭ്യര്‍ത്ഥിച്ചതായാണ് ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

കൊവിഡ് 19 ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിയമസമ്മേളനം വിളിക്കാനുള്ള ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂലൈ 31 മുതല്‍ സംസ്ഥാന നിയമസഭയുടെ ഒരു സെഷന്‍ ആരംഭിക്കാന്‍ ഗെലോട്ട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ അറിയിച്ചു.

ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഗെലോട്ടിന്റെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസും അതി നാടകീയത കൊണ്ടുവരികയാണെന്നും ഗവര്‍ണറെ ഭരണഘടനാ കടമകളില്‍നിന്ന് വിലക്കുകയായണെന്നും ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയ കുറ്റപ്പെടുത്തിയിരുന്നു.

200 അംഗ നിയമസഭയില്‍ 109 നിയമസഭാംഗങ്ങളാണ് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇതില്‍ 18 അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന വാദമാണ് പൈലറ്റ് ക്യാമ്പും മുന്നോട്ടുവെക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ എന്ത് സംഭവിക്കും എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് 72 അംഗങ്ങളുള്ള ബി.ജെ.പി.

gnn24x7