ബെംഗളൂരു: ജീവനക്കാരോട് ഇരട്ട തൊഴിൽ അനുവദിക്കില്ലന്ന് മുന്നറിയിപ്പ് നൽകി ഐടി ഭീമനായ ഇൻഫോസിസ്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇൻഫോസിസിന്റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ജീവനക്കാരെ പിരിച്ചു വിട്ട് കരാർ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.മൂൺലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് വിളിക്കുന്നത്. കോവിഡ് പടർന്നു പിടിച്ചതോടു കൂടി ഐടി കമ്പനികൾ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. വർക് ഫ്രം ഹോം സിസ്റ്റം കോവിഡ് കഴിഞ്ഞിട്ടും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
ആഴ്ചകൾക്ക് മുമ്പ് വിപ്രോയും ജീവനക്കാർക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി. കരാറിലുള്ള കമ്പനിയോട് ചെയ്യുന്ന വഞ്ചന ആയാണ് മൂൺലൈറ്റിംഗിനെ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അഭിപ്രായപ്പെട്ടത്. ജീവനക്കാർ സാധാരണ ജോലിക്ക് പുറത്ത് മറ്റു ജോലികൾ സ്വീകരിക്കുന്നത് തീർത്തും വഞ്ചനാപരമായ കാര്യമാണ്.ഇന്നലെയാണ് മറ്റു തൊഴിലുകൾ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി ഇൻഫോസിസ് ജീവനക്കാർക്ക് ഇമെയിൽ അയച്ചത്. വർക് ഫ്രം ഹോം, മൂൺലൈറ്റിംഗ് വർധിക്കാൻ കാരണമായിട്ടുണ്ട് എന്നും കമ്പനി പരാമർശിച്ചു.
പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാർക്ക് എളുപ്പമായി. ഇത് പല അപകടങ്ങൾക്കും വഴിവെക്കുന്നു. അതായത് ഉൽപ്പാദനക്ഷമത കുറയുക, രഹസ്യാത്മക വിവര ചോർച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കും. അതിനാൽ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ കമ്പനി അറിയിച്ചു.




































