gnn24x7

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു

0
320
gnn24x7

ന്യൂഡല്‍ഹി: കോവിഡ്‌-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച  “ജനതാ കര്‍ഫ്യു” ആരംഭിച്ചു.  രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ജനങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്നും പൊതുസ്‌ഥലങ്ങളില്‍ എത്തരുതെന്നുമാണു കേന്ദ്രനിര്‍ദേശം. പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കും.ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

വ്യാപാരസ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ്‌-അര്‍ധസൈനിക-സൈനികവിഭാഗങ്ങള്‍ എന്നിവര്‍ക്കും അവശ്യമേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും നിയന്ത്രണം ബാധകമല്ല. ജനതാ കര്‍ഫ്യുവിനോടു പൂര്‍ണമായി സഹകരിക്കുമെന്നു കേരളം ഉള്‍പ്പെടെ എല്ലാ സംസ്‌ഥാനസര്‍ക്കാരുകളും വ്യക്‌തമാക്കിയിട്ടുണ്ട്‌. കേരളത്തില്‍ കെ.എസ്‌.ആര്‍.ടി.സി, മെട്രോ, സ്വകാര്യ ബസ്‌, ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. വ്യാപാരസ്‌ഥാപനങ്ങളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കില്ല. രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതിന്റെ ഭാഗമായി 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്ന്‌ ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. എക്‌സ്‌പ്രസ്‌, പാസഞ്ചര്‍ ട്രെയിനുകള്‍ പുറപ്പെടില്ല. എന്നാല്‍, നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ യാത്ര തുടരും. അത്യാവശ്യമുള്ളതൊഴികെ ആഭ്യന്തരവിമാന സര്‍വീസുകളും റദ്ദാക്കി.

രാജ്യമെമ്പാടും ഹോട്ടലുകളും പെട്രോള്‍ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കും. ആശുപത്രി ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി കോവിഡ്‌ കാലത്തു രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരോട്‌ മണിമുഴക്കിയും മറ്റും നന്ദിയറിയിക്കാന്‍ വൈകിട്ട്‌ അഞ്ചിന്‌, അഞ്ചുമിനിറ്റ്‌ മാറ്റിവയ്‌ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌. അഞ്ചുമണിക്ക്‌ അതിനായി സൈറണ്‍ മുഴങ്ങും. രാജ്യത്തു കോവിഡ്‌-19 അതിവേഗം പടരുകയാണെന്നും ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.

അതീവഗുരുതരവും നിര്‍ണായകവുമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്‌. രോഗബാധിതരുടെ എണ്ണം 273 ആയി. മൂന്നുദിവസത്തിനിടെ നൂറിലധികം പേര്‍ക്കു രോഗബാധയുണ്ടായി. മഹാരാഷ്‌ട്രയില്‍ മാത്രം 63 പേര്‍ക്കു രോഗം സ്‌ഥിരീകരിച്ചു. മുംബൈ മെട്രോ സര്‍വീസ്‌ നിര്‍ത്തിവച്ചു. റോമില്‍നിന്ന്‌ 262 പേര്‍ ഇന്നലെ മടങ്ങിയെത്തി. ഇവരിലേറെയും വിദ്യാര്‍ഥികളാണ്‌. എല്ലാവരെയും നിരീക്ഷണത്തിലാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here