ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞു.
പ്രളയസമയത്തു കേരളത്തിന് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്നു കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷത്തെ സബ്സിഡിയിൽ നിന്നു തുക തിരിച്ചു പിടിക്കുമെന്ന നിർദേശത്തിനു വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 205.81 കോടി രൂപയാണ് കേന്ദ്രത്തിനു നൽകേണ്ടത്. 2018ലെ പ്രളയകാലത്ത് 89,540 മെട്രിക്ക് ടൺ അരി എഫ്സിഐ വഴി കേരളത്തിനു നൽകിയിരുന്നു.
ഇതിന്റെ ബിൽ തുകയായ 205.81 കോടി ഉടൻ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നതായി അധികൃതർ പറഞ്ഞു. പക്ഷേ, അഭ്യർഥന കേന്ദ്രം തള്ളി. പണം തിരിച്ചടയ്ക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്നു പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കു കത്തെഴുതി. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിനും കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.