ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റംചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്രസർക്കാർ ഭേദഗതികൊണ്ടുവന്നേക്കുമെന്ന സൂചന നൽകി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങളിൽ സർക്കാർപുനഃപരിശോധന നടത്തിവരികയാണ്. പാർലമെന്റിന്റെ അടുത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറ്റോർണി ജനറൽ എം. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.
രാജദ്രോഹക്കുറ്റം അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. അറ്റോർണി ജനറലിന്റെ ആവശ്യം പരിഗണിച്ച് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി.
124 എ വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു. പുനഃപരിശോധനപൂർത്തിയാകുന്നതുവരെ സംസ്ഥാന സർക്കാരുകളോട് രാജ്യദ്രോഹക്കുറ്റം പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിർദേശിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.






































