ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ കുടുംബാംഗങ്ങളിൽനിന്ന് വിവരം തേടാനും നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയെങ്കിൽ കുടുംബാംഗങ്ങളോട് വിശദീകരണം എഴുതി വാങ്ങി, ക്രൈംസ് ആന്റ് ക്രിമിനൽസ് നെറ്റ്‌വർക്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യുകയും വേണം. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മാർഗനിർദേശം നൽകിയിട്ടുള്ളത്. വീടുകൾക്കകത്ത് നടക്കുന്ന അക്രമങ്ങളാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യാൻ വൈകുന്നതെന്നാണു പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ.