കല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ള കേസിൽ മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക.
അതേസമയം മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്നു പ്രതി റോജി അഗസ്തിയുടെ സുഹൃത്ത് ബെന്നി ആരോപിച്ചു. തടഞ്ഞില്ലെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ബെന്നി പറഞ്ഞു.
മുട്ടില്‍ മരം കൊള്ള കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്കു വനം റവന്യു ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കാര്യമായി സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഞ്ച് ജില്ലകളിലായാണ് മരം മുറി നടന്നത്. ഇതിനായി അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിംഗിനാണ് മേല്‍നോട്ട ചുമതല.