മുംബൈ: 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എംപി വരുണ്‍ ഗാന്ധി. ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതാണ് കങ്കണയുടെ പരാമര്‍ശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുന്നു. ഇപ്പോള്‍ മംഗള്‍ പാണ്ഡേ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത്‌സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നു. ഇതിനെ ഭ്രാന്തെന്നോ, രാജ്യദ്രോഹമെന്നോ ഞാന്‍ വിളിക്കേണ്ടത്?’, കങ്കണയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.







































