തിരുവനന്തപുരം: കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാരിന്റെ അറിവോ സമ്മതമൊ ഇല്ലാതെ കുട്ടികൾ കൂടിയെന്ന് കാണിച്ച് എയ്ഡഡ് എയ്ഡഡ് സ്‌കൂളുകൾ നിയമിച്ചത് 18,119 അധ്യാപകരെ. അഞ്ച് ലക്ഷത്തിലധികം കുട്ടികൾ കൂടി എന്നായിരുന്നു മാനേജ്മെന്റ് നിരത്തിയ കണക്ക്. എന്നാൽ എയ്ഡഡ് മേഖലയിൽ കുട്ടികൾ കൂടിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,07,631 വിദ്യാർത്ഥികൾ കുറയുകയാണ് ഉണ്ടായത്. 2015ൽ ആകെ 22,66,083 വിദ്യാർത്ഥികളായിരുന്നു സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചിരുന്നത്. 2020 ലെ കണക്ക് പ്രകാരം 21,58,452 ആയി എയ്ഡഡ് മേഖലയിലെ കുട്ടികൾ കുറഞ്ഞു. എന്നാൽ സർക്കാർ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വ്യത്യാസവും ഉണ്ടായി. 2015 ൽ 11,58,703 വിദ്യാർത്ഥികളായിരുന്നു സർക്കാർ സ്കൂളുകളിൽ പഠിച്ചിരുന്നത്. എന്നാൽ 2020 ൽ 11,68,586 വിദ്യാർത്ഥികളായി വർധിച്ചു. അഞ്ച് വർഷത്തിൽ 9883 വിദ്യാർത്ഥികളുടെ വർധനവ്.
ഈ കാലയളവിൽ എയ്ഡഡ് മേഖലയിൽ കുട്ടികൾ കുറഞ്ഞിട്ടും അധ്യാപകർ വർദ്ധിച്ചതായി സർക്കാർ കണക്കുകളിൽ വ്യക്തമാണ്. സംരക്ഷിത അധ്യാപകരെ ഉപയോഗിക്കാതെ വ്യാജ കണക്കുകൾ നിരത്തിയാണ് എയ്ഡഡ് സ്കൂളുകൾ അനധികൃത അധ്യാപക ഒഴിവുകൾ സൃഷ്ടിച്ചതെന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ഈ കണക്കുകൾ.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 138007 വിദ്യാർഥികളുടെ പ്രവേശനം വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ വ്യാജ പ്രവേശനം നടന്നത് എയ്ഡഡ് സ്കൂളുകളിലായിരുന്നു. 71,079 പേർ. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് പുറത്ത് വന്നത്.








































