gnn24x7

സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്

0
243
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി നൽകി സ്വപ്ന സുരേഷിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്ക് ലോക്കർ എടുത്തതെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയെന്നാണ് വിവരം.

സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ഈ ലോക്കറിൽ നിന്നും ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. ഈ മൊഴി വിശ്വസനീയമെങ്കിൽ കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് കസ്റ്റംസ് സംഘത്തിന്റെ വിലയിരുത്തൽ.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെയും ഫ്‌ളാറ്റുകളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പിനായി പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്.

 സ്വപ്‌നയുടെ ഫ്‌ളാറ്റിലെത്തിച്ചശേഷം റമീസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാരനെ കാണിച്ച് തിരിച്ചറിയാന്‍ കഴിയുമോ എന്ന് അന്വേഷണസംഘം ചോദിച്ചു. നഗരത്തിലെ ആഡംബര ഹോട്ടല്‍ അടക്കമുള്ളവയില്‍വച്ചാണ് ഗൂഢാലോചനകള്‍ ടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി എന്‍ഐഎ സംഘം റമീസിനെ പേരൂര്‍ക്കടയിലുള്ള പോലീസ് ക്ലബ്ബിലെത്തിച്ചു. റമീസിനെ ആദ്യമായാണ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

gnn24x7