നിത്യോപയോഗ സാധനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വരുംമുൻപേ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. കേരളത്തിൽ ജിഎസ്ടി വർധന നടപ്പാക്കില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ മാസം 18നു തന്നെ ജിഎസ്ടി വർധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നു.
ഈ മാസം 18നാണ് കേന്ദ്രം നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ കേരളവും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഒരാഴ്ചയായി ഈ ജിഎസ്ടി സംസ്ഥാനത്ത് ഈടാക്കുന്നുമുണ്ട്. ഇതാണ് കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.
ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കുംപയറുല്പന്നങ്ങൾക്കുമടക്കം ജിഎസ്ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൻറെ പശ്ചാത്തല സൗകര്യവികസന, സാമൂഹ്യക്ഷേമ നടപടികളെ തകർക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികൾ. അവശ്യസാധനങ്ങളുടെ വിലവർധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവർധന പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.








































