കൊച്ചി: അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണെന്ന ബോർഡിന്റെ വാദം കോടതി അംഗീകരിച്ചു.
ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയതെന്നും ബോർഡ് കോടതിയെ അറിയിച്ചു. പായിപ്ര പഞ്ചായത്തംഗം എം സി വിനയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയില്‍ കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.
ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അമിതമായി പണം ഈടക്കുന്നതില്‍ നിന്നും കെഎസ്ഇബിയെ പിന്‍തിരിപ്പിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചു.
വിഷയം പൊതു താല്പര്യമായി കാണാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ക്ക് ബോർഡിനെ തന്നെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതി മാസ ബില്ലിംഗിലെ പ്രായോഗിക ബുദ്ധിമുട്ടും ബോർഡ് കോടതിയെ അറിയിച്ചു.









































