തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണു കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും കെ റെയിൽ എംഡി വി.അജിത് കുമാർ. കല്ലിടലുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തും. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്നും എംഡി വ്യക്തമാക്കി.
സാമൂഹിക ആഘാത പഠനം നടത്തിയാൽ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും മനസിലാക്കാനും നഷ്ടപരിഹാരം കൊടുക്കാനും കഴിയൂ. സാമൂഹിക ആഘാത പഠനത്തെ വിലയിരുത്താൻ പബ്ലിക്ക് ഹിയറിങ് നടത്തി റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷം സർക്കാരിനു നൽകും. സർക്കാർ അനുമതി നൽകിയാലേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കാൻ റെയില്‍വേ ബോർഡിന്റെ അനുമതിയും വേണം. വിദഗ്ധസമിതി അലൈൻമെന്റ് മാറ്റാൻ നിർദേശിച്ചാൽ അതനുസരിച്ച് മാറ്റമുണ്ടാകും. സാമൂഹിക ആഘാതം പരമാവധി കുറച്ചാണ് നടപടികളുമായി മുന്നോട്ടു പോകുന്നത്. പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയത് കേന്ദ്രമാണ്. കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കല്ലിടലുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി പിഴുതു മാറ്റിയ കല്ലുകൾക്ക് പകരം കല്ലിടും. രണ്ടുമാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കും. മൂന്നു മാസം കൊണ്ട് പാരിസ്ഥിതിക പഠനം നടത്തും. തത്വത്തിൽ അനുമതി ലഭിച്ച എല്ലാ പദ്ധതികളുടെ പ്രവർത്തനത്തിനും കല്ലിടാമെന്ന് എംഡി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് അനുമതി ലഭിച്ച സാഹചര്യത്തിലാണ് കല്ലിടുന്നത്. പദ്ധതിക്കു കാലതാമസം നേരിട്ടാൽ ഓരോ വർഷവും 3500 കോടി അധിക ചെലവ് വരും. ഭൂ ഉടമകൾക്കു താൽപര്യം ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി ബോണ്ടുകൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുമ്പോൾ ശേഷിക്കുന്ന വസ്തു ഉടമസ്ഥനു വേണ്ടെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുമെന്നും എംഡി പറഞ്ഞു.

































