gnn24x7

ലൈഫ് മിഷൻ തട്ടിപ്പ് കേസ്; മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് കെ.സുരേന്ദ്രൻ

0
242
gnn24x7

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഭരണത്തിൻ്റെ തണലിൽ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവെച്ച് അന്വേഷണം നേരിടാൻ പിണറായി തയ്യാറാവണമെന്ന്  സുരേന്ദ്രൻ  മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചത് ഇതിന് വേണ്ടിയാണ്. അതിൻ്റെ അന്വേഷണം എവിടെയുമെത്തിയില്ല. സിസിടിവി ദ്യശ്യങ്ങൾ വിട്ടുകൊടുക്കാതെ ദേശീയ ഏജൻസികൾക്ക് തടസം നിൽക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മക്കളെ ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താൻ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ലൈഫ് മിഷനിലെ കമ്മീഷൻ്റെ തൊണ്ടിമുതൽ മാറ്റാനാണ് മന്ത്രി ഇ.പി ജയരാജൻ്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കിൽ ക്വറന്റീൻ ലംഘിച്ച് എത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ഇ പി  ജയരാജൻ്റെ മകൻ ലൈഫ് പദ്ധതിയുടെ കമ്മീഷൻ തട്ടിയെന്ന ആരോപണം ഉയർന്നപ്പോൾ ഭാര്യ ക്വറന്റീൻ പാലിക്കാതെ ബാങ്കിലെത്തിയത് ദേശീയ ഏജൻസികളും കേരള പൊലീസും അന്വേഷിക്കണം. സ്വർണമാണോ പണമാണോ അതോ ഡോക്യുമെൻ്റ്സാണോ ഭാര്യ ലോക്കറിൽ നിന്നും മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം.

സ്വപ്ന നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോൾ നഴ്സിൻ്റെ ഫോണിൽ ചില ഉന്നതരോട് കേസിനെ പറ്റി സംസാരിച്ചത് ഗൗരവതരമാണ്. ഇടയ്ക്കിടക്ക് സ്വപ്നക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ എല്ലാവരുടേയും ഫോൺ പരിശോധിക്കണം. സുരേന്ദ്രൻ പറഞ്ഞു. കെ.ടി ജലീൽ കുടുങ്ങുമ്പോൾ ചില മതസംഘടനകൾക്ക് ഹാലിളകുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മതസംഘടനകൾക്ക് വിദേശത്തു നിന്നും പണം എത്തിയിട്ടുണ്ട്. ഒരു മതാചാര്യൻ ജലീലിന് വേണ്ടി രംഗത്ത് വന്നത് അതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here