തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കലാഭവന്‍ സോബിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയനാക്കും. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്ന് CBI അറിയിച്ചു. ഇതിനായി ചൊവ്വാഴ്ച ഹാജരാകാനാണ് സോബിയോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെയാണ് സോബിയുടെ ആദ്യ നുണ പരിശോധന പൂര്‍ത്തിയായത്. പരിശോധനയില്‍ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവര്‍ത്തിച്ചു. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ഉടന്‍ തന്നെ നിര്‍ണ്ണായകമായ ഒരു അറസ്റ്റ് ഉണ്ടാകുമെന്നും ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സോബി വെളിപ്പെടുത്തിയിരുന്നു.
അപകടസമയത്ത് ബാലഭാസ്കറിനും കുടുംബത്തിനും ഒപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ നുണ പരിശോധനയാണ് ഇന്നലെ കഴിഞ്ഞത്. പരിശോധന ഫലം മുദ്രവച്ച കവറില്‍ കോടതിയ്ക്ക് കൈമാറും.
ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെതായും സോബി ആരോപിച്ചിരുന്നു. ബാലഭാസ്ക്കറിന്‍റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ വ്യക്തിയാണ് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബി. അപകടമുണ്ടാകുന്നതിന് മുന്‍പ് ബാലഭാസ്ക്കറിന്‍റെ കാര്‍ ഗുണ്ടകളുടെ സംഘം തല്ലിപൊളിക്കുന്നത് കണ്ടതായും സോബി പറയുന്നു.
അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേരെ കണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന് മുന്‍പില്‍ സോബി നല്‍കിയ മൊഴി. ആ മൊഴിയില്‍ കാര്‍ തല്ലിപൊളിച്ചത് സംബന്ധിച്ച് പറഞ്ഞിട്ടില്ല. മൊഴിയിലെ ഈ വൈരുധ്യം സിബിഐ അന്വേഷിക്കുകയാണ്. അപകടം നടന്നു പത്ത് മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയതായും അപ്പോള്‍ ഒരാള്‍ ഇടതുവശത്തേക്ക് ഓടുന്നതും മറ്റൊരാള്‍ വലതുവശത്തേക്ക് ബൈക്ക് തള്ളി മാറ്റുന്നതും കണ്ടെന്നാണ് സോബി പറയുന്നത്.
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളാണെന്ന് കരുതി വാഹനത്തിന്റെ വേഗം കുറച്ചെങ്കിലും അവര്‍ കൈ കാണിച്ചില്ലെന്നും മുന്‍പോട്ട് പോയപ്പോള്‍ കുറച്ചാളുകള്‍ ചേര്‍ന്ന് തന്‍റെ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചുവെന്നും സോബി പറയുന്നു.
ഇതിനിടെ, റോഡരികില്‍ ചുവന്ന ടീഷര്‍ട്ടും കണ്ണട വച്ചൊരാള്‍ നിന്നിരുന്നുവെന്നും അത് സരിത്താണെന്നുമാണ് സോബിയുടെ ആരോപണം. മറ്റെല്ലാവരും തെറി വിളിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ട് മാറി നിന്നതാണ് സരിത്തിന്റെ രൂപം ഓര്‍മിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.










































