gnn24x7

രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേർ കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍; അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

0
326
gnn24x7

കാസര്‍കോട്: ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

വിദേശത്തുനിന്നും നാട്ടിലെത്തിയതിന് ശേഷവും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിരന്തരം യാത്രകള്‍ നടത്തിയ വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. നിയന്ത്രണമുണ്ടായിട്ടും തുറന്നു പ്രവര്‍ത്തിച്ച കടകളും പൊലീസെത്തി അടപ്പിച്ചു. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 11 കടയുടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കളക്ടര്‍ നേരിട്ടെത്തിയാണ് ഇന്ന് രാവിലെ പരിശോധനകള്‍ നടത്തിയത്. ഇനി നിര്‍ദ്ദേശമുണ്ടാവില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഒരാഴ്ച എല്ലാ ഓഫീസുകളും അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പതിനാല് ദിവസത്തേക്ക് എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയില്‍ രോഗം ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനമിറങ്ങിയതെന്നും ആ ദിവസം അവിടെ താമസിച്ചെന്നും പിറ്റേ ദിവസം കോഴിക്കോട് പോയെന്നും അവിടെ നിന്ന് കാസര്‍കോട് പോയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇയാള്‍ ധാരാളം യാത്രചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായി നിരവധിയാളുകളെയാണ് നിരീക്ഷിക്കേണ്ടിവരികയാണ്. ഇയാള്‍ ഇഷ്ടം പോലെ സഞ്ചരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കാസര്‍കോട് പ്രത്യേകം കരുതല്‍ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാത്തതിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7