ലോകമെങ്ങും ഭീതി ഉയർത്തി വ്യാപിക്കുകയാണ് കൊറോണ. പലയിടത്തും ആളുകൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ രോഗം വ്യാപിക്കുന്നു. എന്നാൽ ഇങ്ങ് കേരളത്തിൽ ആരെയും ഉപദ്രവിക്കാത്ത ഒരു കൊറോണയുണ്ട്. മൂവാറ്റുപുഴയിലെ ചെറുവട്ടൂർ ബീവിപ്പടിയിലുള്ള കൊറോണ ഒരു വസ്ത്ര വ്യാപാര സ്ഥാപനമാണ്. നാല് പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് ഇപ്പോഴാണ് ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
1975 ലാണ് പരീത് കൊറോണ ടെക്സ്റ്റൈൽസ് ആരംഭിക്കുന്നത്. പുതിയതായി ആരംഭിക്കാൻ പോകുന്ന കടയ്ക്കായി ഡിക്ഷണറിയിൽ പേരു തപ്പിയപ്പോഴാണ് കൊറോണ എന്ന പേരിൽ കണ്ണുടക്കിയത്.സൂര്യന് ചുറ്റുമുള്ള പ്രഭാവലയം എന്നായിരുന്നു വാക്കിന് അര്‍ഥം. അതോടെ സ്ഥാപനത്തിന് പേരായി. ടെക്സ്റ്റൈൽ തുടങ്ങി കുറെക്കാലം പരീതും അറിയപ്പെട്ടിരുന്നത് കൊറോണ പരീത് എന്ന പേരിലായിരുന്നു.
കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചതോടെ ഇതുവഴി പോകുന്ന ആളുകളുടെ കണ്ണിലും ടെക്സ്റ്റൈലിന്റെ പേരുടക്കി തുടങ്ങി. രണ്ട് തവണ നോക്കി ഉറപ്പിക്കും വായിച്ചത് ശരിയായി തന്നെയാണോയെന്ന്. ചിലർ നേരിട്ട് ചെന്ന് ചോദിക്കാനും തുടങ്ങി ഇത് തന്നെയാണോ പേരെന്നും.വരുന്നവരൊക്കെ കടയുടെ മുന്നിൽ നിന്ന് സെൽഫിയും എടുത്താണ് മടങ്ങുന്നത്. തന്റെ കടയുടെ പേര് ശ്രദ്ധയാകർഷിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ലോകത്തിന് വിപത്തായി മഹാമാരിയുടെ പേരും അതായതിൽ വിഷമമുണ്ടെന്നാണ് കട ഉടമയായ പരീത് പറയുന്നത്.