തിരുവനന്തപൂരം: ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രാജമലയിലെ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം ഇരുവരും മൂന്നാറിലെത്തും എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയോടെ ഇരുവരും തിരുവനന്തപുരത്തുനിന്നും പെട്ടിമുടിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.
യാത്ര ചെയ്യാൻ അനുകൂല കാലവസ്ഥയാണോ എന്നുകൂടി പരിഗണിച്ചിട്ടാകും ഇരുവരും യാത്ര തുടങ്ങുന്നത്. ഒരുപക്ഷേ പ്രതികൂല കാലാവസ്ഥ ആണെങ്കിൽ യാത്ര മാറ്റിവയ്ക്കേണ്ടി വരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കരിപ്പൂരിലും മുഖ്യൻ ഗവർണർക്കൊപ്പമാണ് സന്ദർശനം നടത്തിയത്.
പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ജോലി, വീട് , കുട്ടികളുടെ വിദ്യാഭ്യാസം എന്നവയടങ്ങുന്നതാകും പാക്കേജ്. കൂടാതെ ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നു നടക്കുന്ന സന്ദർശന വേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ 5 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പെട്ടിമുടിയിൽ സന്ദർശനം നടത്താത്തത്തിൽ കടുത്ത വിമർശനങ്ങളുമായി ബിജെപിയും, കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ കാലാവസ്ഥാ പ്രശ്നമാണ് പെട്ടിമുടിയിലേക്ക് സന്ദർശനം നടത്താൻ വൈകുന്നതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.