gnn24x7

സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ

0
212
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീൽ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീൽ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും ജലീൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സത്യവാങ്മൂലത്തിലെ ആരോപണങ്ങളോട് ജലീൽ പ്രതികരിച്ചത്.

യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. യുഎഇ കോൺസൽ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവൽ ഏജൻസി നടത്തിയിരുന്നു” – ജലീൽ പറഞ്ഞു.

“നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെയാവില്ല ജീവിക്കുക” – ജലീൽ പറഞ്ഞു.അതേസമയം, മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് കത്തുകൊടുത്തിട്ടുണ്ടെന്ന് ജലീൽ സ്ഥിരീകരിച്ചു.

“മാധ്യമം പ്രതത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കോൺസൽ ജനറലിന്റെ പിഎ ആയ സ്വപ്ന വഴി പഴ്സനൽ ഐഡിയിൽനിന്ന് ഇ-മെയിലാണ് അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. രേഖകളിൽ അതാണ് എന്റെ പേര്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടെങ്കിലും എന്താണ് പ്രശ്നം? പ്രോട്ടോക്കോൾ പ്രശ്നമുണ്ടെങ്കിലും ചൂണ്ടിക്കാട്ടേണ്ടത് സ്വപ്നയല്ലേ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്” – ജലീൽ വിശദീകരിച്ചു.

ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചർച്ചകൾ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും മാധ്യമം പത്രത്ത യുഎഇയിൽ നിരോധിക്കാൻ ജലീൽ കോൺസുലേറ്റ് ജനറൽ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ജലീൽ രംഗത്തെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here