തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തിൽ പാടില്ലെന്നും നടപടിയുടെ പേരിൽ വേട്ടയാടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കളക്ടർമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. സംഘടനയിൽ പ്രവർത്തിച്ചവരെ തുടർച്ചയായി നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സർക്കാർ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സീൽ ചെയ്യുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര വിജ്ഞാപനത്തിൽ തുടർനടപടിക്കായുള്ള ഉത്തരവ് തന്നെ സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇതിനുശേഷം ഡി.ജി.പിയുടെ സർക്കുലർ കൂടി പുറത്തിറങ്ങിയാൽ മാത്രമേ പോലീസിന് നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമാകും ഇനിയുള്ള തുടർനടപടികൾ സംബന്ധിച്ച തീരുമാനത്തിലേക്കെത്തുക. ഇതിനുശേഷം സർക്കുലർ പുറത്തിറങ്ങുമെന്നാണ് സൂചന.